Monday 4 August 2014

കിണര്‍ കുഴിക്കും മുമ്പ്…

വീടിന്റെ ഐശ്വര്യമാണ് ജലസമ്യദ്ധമായ കിണര്‍.. വീടിനോടനുബന്ധി്ച്ചുള്ള കിണര്‍ നാട്ടിന്‍പുറങ്ങളിലെ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നാണ്. കിണറ്റിലെ ജലസമ്യദ്ധി അതിന്റെ നിര്‍മ്മാണവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ കിണര്‍ നിര്‍മാണം ഏറെ സൂക്ഷിച്ച് തീരുമാനിക്കേണ്ട ഒന്നാണ്. ഭൂജലത്തിന്റെ ലഭ്യത ഓരോ ഭൂപ്രദേശത്തും വ്യത്യാസപ്പെട്ടിരിക്കുന്നതിനാല്‍ കിണറ്റിലെ ജലസമ്യദ്ധിക്കും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നു. വീട് നിര്‍മാണത്തിന് മുമ്പായാണ് സാധാരണ കിണര്‍ നിര്‍മിക്കാറ്. നിര്‍മ്മാണത്തിനാവശ്യമായ വെള്ളം ഇതിലൂടെ ലഭിക്കും. വെള്ളം ലഭിക്കാത്ത പ്രദേശമാണെങ്കില്‍ വീട് നിര്‍മ്മാണത്തെ കുറിച്ച് രണ്ടു വട്ടം ആലോചിക്കേണ്ടി വരും.
            
പുഴകളുടെ സാമീപ്യം കിണറുകളിലെ ജലനിരപ്പ് ഉയര്‍ത്തുന്നതിലും താഴ്ത്തുന്നതിലും പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഭൂജലത്തെ പുഴകള്‍ പോഷിപ്പിക്കുന്നു. അത് നേരെ തിരിച്ചും സംഭവിക്കാറുണ്ട്. സമീപ പ്രദേശത്തുള്ള ഭൂജലം ചിലപ്പോള്‍ വരണ്ട പുഴകളുടെ ജലസമ്പത്തിനെയും റീചാര്‍ജ് ചെയ്യുന്നുണ്ട്. ഭൂപ്രദേശത്തിന്റെ ചരിവും ശിലകളുടെ പ്രത്യേകതയും മരങ്ങളുടെ സാന്നിദ്ധ്യവുമെല്ലാം ഭൂജല സാന്നിദ്ധ്യത്തെ സ്വാധീനിക്കുന്നു. മരങ്ങള്‍ മഴ ജലത്തെ ഭൂമിക്കടിയിലേക്ക് ഒലിച്ചിറങ്ങാന്‍ സഹായിക്കുകയും അതുവഴി ഭൂജലത്തെ പോഷിപ്പിക്കുകയും ചെയ്യുന്നു.
ആവശ്യമറിഞ്ഞ് കുഴിക്കാം
ജലത്തിന്റെ ആവശ്യം അറിഞ്ഞ് വേണം കിണര്‍ നിര്‍മിക്കാന്‍. ഒരു ദിവസം എത്ര ലിറ്റല്‍ വെള്ളം വേണ്ടി വരും എന്ന് മുന്‍കൂട്ടി കണക്കാക്കി അതനുസരിച്ച് കിണര്‍, കുഴല്‍കിണര്‍,ട്യൂബ് വെല്‍ എന്നിവയിലേതെങ്കിലും തിരഞ്ഞെടുക്കാം. സമീപ പ്രദേശങ്ങളിലെ കിണറുകളിലെ ജല വിതാനം, ഭൂപ്രദേശത്തിന്റെ ചരിവ്, പുഴകളുടെ സാന്നിദ്ധം തുടങ്ങിയവ നോക്കിയാണ് കിണറിന്റെ സ്ഥാനം കണക്കാക്കുന്നത്. ചെങ്കല്‍ പ്രദേശങ്ങളില്‍ 4-6 മീറ്റര്‍ വ്യാസത്തില്‍ കിണര്‍ നിര്‍മിക്കാം. മണ്ണിന് ഉറപ്പുള്ളതിനാല്‍ ഇവിടെ പ്രത്യേകമായി പടവുകള്‍ നിര്‍മിക്കേണ്ടതില്ല. ഭൂമിക്ക് ഉറപ്പ് കുറഞ്ഞ പ്രദേശങ്ങളില്‍ ചെങ്കല്ലു കൊണ്ടാണ് സാധാരണ പടവുകള്‍ നിര്‍മിക്കാറ്.
കിണര്‍ നിര്‍മാണ ചെലവ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്തമാണ്. മലബാര്‍ മേഖലയില്‍ ഒരു കോല്‍ (72 സെ.മീ) കുഴിക്കാന്‍ ഏകദേശം 2000 രൂപയോളം ചെലവ് വരും. പ്രാദേശികമായി ഇതില്‍ വ്യത്യാസമുണ്ടാകും. 15 കോല്‍ കുഴിച്ചാലേ ജല ലഭ്യത ഉറപ്പു വരുത്താന്‍ പറ്റൂ. കല്ല് പടവ് ചെയ്യാനുള്ള ചെലവാണ് കൂടുതല്‍. മൂന്നു മീറ്റര്‍ വ്യാസമുള്ള ഒരു കിണര്‍ ഒരു കോല്‍ പടവു ചെയ്യാന്‍ 80-85 ചെങ്കല്ല് വേണം. സിമന്റും മണലും പണിക്കൂലിയുമെല്ലാം ചേര്‍ത്താല്‍ ഒരു കോല്‍ പടവിന് ഏകദേശം 4000 രൂപയോളം വരും.
പടവുചെയ്യാനുള്ള ചെലവും പണിയുവെല്ലാം കാരണം കോണ്‍ക്രീറ്റ് റിങ്ങുകള്‍ക്ക് വന്‍ പ്രചാരമാണ് ലഭിച്ചിട്ടുള്ളത്. ഒരു കോലിന് രണ്ട് റിങ്ങ് എന്നതാണ് കണക്ക്. രണ്ടര മീറ്റര്‍ വ്യാസമുള്ള റിങ്ങിന് 1300- 1500 രൂപയാണ് വില. ഇവ കിണറിലിറക്കി സിമന്റ് തേക്കാന്‍ വേറെയും ചിലവ് വരും. റിങ്ങ് കിണറിലെ വെള്ളത്തിന് തുടക്കത്തില്‍ അല്‍പം രുചിവ്യത്യാസമുണ്ടാക്കും. പിന്നീട് ഇതുണ്ടാകില്ലെന്നാണ് റിങ്ങ് നിര്‍മാതാക്കള്‍ പറയുന്നത്.
അനുവാദം വാങ്ങണോ?
അഞ്ചു നോട്ടിഫൈഡ് ബ്ലോക്കുകളില്‍ ഒഴികെ സംസ്ഥാനത്ത് എവിടെയും കിണര്‍, കുഴല്‍ കിണര്‍, കുളം എന്നിവ കുഴിക്കാന്‍ സര്‍ക്കാറിന്റെ അനുവാദം വേണ്ട. കോഴിക്കോട്, ചിറ്റൂര്‍ (പാലക്കാട്), കൊടുങ്ങല്ലൂര്‍ ( ത്യശൂര്‍), അതിയന്നൂര്‍(തിരുവനന്തപുരം), എന്നിവയാണ് ഈ ബ്ലോക്കുകള്‍. ഇവിടങ്ങളില്‍ ഭുഗര്‍ഭ ജലവിതാനം അപകടകരാംവിധം കുറഞ്ഞതായി കേന്ദ്ര ഭൂഗര്‍ഭ ജലബോര്‍ഡ് പഠനത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ഈ ബ്ലോക്ക് പരിധിയില്‍ ഏതുതരം ജലസ്രോതസ്സുകള്‍ കുഴിക്കണമെങ്കിലും ജില്ലാ ആസ്ഥാനത്തെ ഭൂഗര്‍ഭ ജലവകുപ്പ് അധികാരികളുടെ അനുവാദം വാങ്ങണം.
അതിരില്‍ നിന്ന് ഒന്നരമീറ്റര്‍ വിട്ടുവേണം കിണര്‍ കുഴിക്കാനെന്ന് കെട്ടിട നിര്‍മാണ ചട്ടത്തില്‍ പറയുന്നു. പൊതു റോഡിന്റെ അരികിലാണെങ്കില്‍ ഇതിലും കൂടുതല്‍ വിടേണ്ടി വരും
കടപ്പാട്    :veedupani.com

No comments:

Post a Comment